രക്ഷാസമിതിയില്‍ സ്ഥിരാംഗ്വത്വം: ഇന്ത്യക്ക്‌ ബ്രിട്ടന്റെ പിന്തുണ


ബാംഗ്ലൂര്‍: യു.എന്‍.രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു ബ്രിട്ടന്റെ പിന്തുണയുണ്ടാകുമെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ഡേവിഡ്‌ കാമറണ്‍ വ്യക്തമാക്കി. ഉയര്‍ന്നുവരുന്ന ശക്തി എന്നതിനപ്പുറം ഉത്തരവാദിത്വമുള്ള രാജ്യാന്തരശക്തി എന്നതാണ്‌ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്‌ക്കുള്ള സ്ഥാനമെന്നും അഫ്‌ഗാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാടു സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണും ഇന്ത്യയും സഹകരണത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും കാമറണ്‍ അഭിപ്രായപ്പെട്ടു. വിമാനനിര്‍മാണ കമ്പനിയായ ബ്രിട്ടീഷ്‌ എയറോസ്‌പേസ്‌ സിസ്റ്റംസില്‍ (ബിഎഇ) നിന്ന്‌ ഇന്ത്യ 57 ഹോക്ക്‌ വിമാനങ്ങള്‍കൂടി വാങ്ങുന്നതിനുള്ള പ്രാഥമിക കരാറായി. ഡേവിഡ്‌ കാമറണ്‍, എച്ച്‌എഎല്‍ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ അശോക്‌ നായക്‌, കര്‍ണാടക ആഭ്യന്തര മന്ത്രി വി.എസ്‌. ആചാര്യ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ്‌ എച്ച്‌എഎല്‍ കോര്‍പറേറ്റ്‌ പ്ലാനിങ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌ വിഭാഗം ഡയറക്ടര്‍ പി.സൗന്ദര്‍രാജന്‍, ബിഎഇ സിസ്റ്റംസ്‌ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്ടര്‍ ഗെയ്‌ ഗ്രിഫിത്ത്‌സ്‌, റോള്‍സ്‌ റോയ്‌്‌സ്‌ സെയില്‍സ്‌ ആന്‍ഡ്‌ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ക്രിസ്‌ ആവ്‌്‌ദെ എന്നിവര്‍ കരാറില്‍ ഒപ്പിട്ടത്‌. നേരത്തെ കൈമാറിയ 66 ഹോക്ക്‌ വിമാനങ്ങള്‍ക്കു പുറമെയുള്ള പുതിയ കരാറോടെ, വികസ്വര രാജ്യത്തു ബ്രിട്ടന്‍ നടത്തുന്ന ഏറ്റവും വലിയ വിമാന കൈമാറ്റമാകുമിത്‌.