കൈവെട്ടുകേസ്‌: നാലുപേരെ തിരിച്ചറിഞ്ഞു


മൂവാറ്റുപുഴ: ന്യൂമാന്‍ കേളജ്‌ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിനീക്കിയ സംഘത്തില്‍പ്പെട്ട നാലുപേരെ തിരിച്ചറിഞ്ഞു. ആലുവ കടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിക്കര മരങ്ങാട്ട്‌ വീട്ടില്‍ നാസര്‍ (40), പെരുമ്പാവൂര്‍ വെങ്ങോല പോഞ്ഞാശേരി മരയ്‌ക്കാര്‍ വാരിയത്തുമുറിവീട്‌ ഷംസുദ്ദീന്‍ (33), മൂവാറ്റുപുഴ കിഴക്കേക്കര സ്വദേശി ജനല്‍ (26), കോതമംഗലം വെണ്ടുവഴി സ്വദേശി ഷോബിന്‍ (19) എന്നിവരെയാണ്‌ അന്വേഷണ സംഘം തിരിച്ചറിഞ്ഞത്‌. ഇവര്‍ കൈവെട്ടു കേസില്‍ നേരിട്ട്‌ പങ്കെടുത്തവരാണെന്നു പൊലീസ്‌ പറഞ്ഞു. നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യസൂത്രധാരന്‍ കോതമംഗലംസ്വദേശി യൂനസ്‌ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ തിരിച്ചറിഞ്ഞത്‌. ഇവരെ കൂടാതെ ഒമ്‌നി വാനില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍കൂടിയുണ്ടെന്നും യൂനസ്‌ മൊഴിനല്‍കിയിട്ടുണ്ട്‌. കേസുമായി ബന്ധപ്പെട്ട 14 പേരെ പൊലീസ്‌ ഇതുവരെ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. അതേസമയം ചോദ്യക്കടലാസ്‌ വിവാദത്തെ തുടര്‍ന്ന്‌ മാര്‍ച്ച്‌ മാസത്തിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ വെങ്ങല്ലൂര്‍ പുത്തന്‍വീട്ടില്‍ അബി (22), മടക്കത്താനം പുത്തന്‍വീട്ടില്‍ നാസര്‍ (35) എന്നിവരെ ഇന്നലെ അറസ്റ്റു ചെയ്‌തു. മുട്ടം സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. പ്രതിഷേധ പ്രകടനത്തിനിടെ എഡിഎമ്മിന്റെ വാഹനത്തിനു കേടുവരുത്തുകയും പൊലീസിനെ കയ്യേറ്റം ചെയ്‌ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമാണ്‌ ഇവര്‍ക്കെതിരെയുള്ള കേസ്‌. കൈവെട്ടു കേസുമായി ഇവര്‍ക്കു ബന്ധമുണ്ടോയെന്നും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.